ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പും സർക്കാരും കേരളത്തെ അന്തർദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവന്നു. വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തെ കമ്യൂണിസ്റ്റ് സർക്കാർ എന്ന പ്രത്യേകതയാണ് ഇതിനു കാരണമായത്.
ഇറ്റലിയാൽ ചുറ്റപ്പെട്ട സാൻ മരീനോ എന്ന ചെറുരാജ്യത്തു മാത്രമാണ് ഇതിനു മുന്പു കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരത്തിലെത്തിയിട്ടുള്ളത്. 1945ൽ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെട്ട സാൻമരീനോയിലെ സർക്കാർ കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി ആറു മാസത്തിനകം നിലംപൊത്തി.
സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറിലും പിന്നീട് തിരു-കൊച്ചിയിലും അധികാരമേറ്റ സർക്കാരുകൾ ആഭ്യന്തരപ്രശ്നങ്ങൾ മൂലം തുടർച്ചയായി തകർന്നുകൊണ്ടിരുന്നു. കോണ്ഗ്രസിനോട് സാധാരണക്കാർക്കിടയിൽ മടുപ്പുണ്ടാക്കാൻ ഇതു വഴിതെളിച്ചു.
ഇതേസമയം, കമ്യൂണിസ്റ്റ് പാർട്ടി സാധാരണക്കാർക്കും തൊഴിലാളികൾക്കും അധസ്ഥിതർക്കുമിടയിലിറങ്ങി പ്രവർത്തിച്ചു ശക്തിപ്പെട്ടു വരികയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയ്ക്കു ശേഷം 1957ൽ കേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പു നടക്കുന്നത്.
കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേക്ക്
രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചു പത്തു വർഷം തികയുന്നതിനു മുന്പ് കേരളം കമ്യൂണിസ്റ്റ് പാർട്ടിക്ക് കൈകൊടുത്തു. 1957 ഏപ്രിൽ ഒന്നിനു തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ 126 അംഗ നിയമസഭയിൽ സിപിഐക്ക് 60 അംഗങ്ങൾ. അഞ്ചു കമ്യൂണിസ്റ്റ് സ്വതന്ത്രർ കൂടിയായപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒറ്റയ്ക്കു ഭരിക്കാനായി. ഏപ്രിൽ അഞ്ചിന് ഇഎംഎസ് നന്പൂതിരിപ്പാട് മുഖ്യമന്ത്രിയായി 11 അംഗ മന്ത്രിസഭ അധികാരമേറ്റു. തലസ്ഥാനനഗരമായ തിരുവനന്തപുരത്തേക്ക് ആർത്തിരന്പിയെത്തിയ പതിനായിരങ്ങൾ നഗരത്തെ ചെങ്കടലാക്കി മാറ്റി.
കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖനായിരുന്ന ആർ. ശങ്കരനാരായണൻ തന്പിയായിരുന്നു സ്പീക്കർ. കോണ്ഗ്രസിലെ പി.ടി. ചാക്കോ പ്രതിപക്ഷ നേതാവും.
ആവേശം, ആശങ്കകൾ
കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയ ചരിത്രസംഭവം പുരോഗമന ചിന്താഗതിക്കാരിലും കർഷകത്തൊഴിലാളികളിലും അടിച്ചമർത്തപ്പെട്ടു കിടന്നിരുന്ന പിന്നാക്ക വിഭാഗക്കാർക്കിടയിലും വലിയ ആവേശമാണു സൃഷ്ടിച്ചത്. എന്നാൽ, കമ്യൂണിസത്തോടുള്ള ഭീതി വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്കയും സൃഷ്ടിച്ചു.
കമ്യൂണിസ്റ്റുകാർ ഈശ്വരനിഷേധികളാണെന്നും മതവിശ്വാസത്തിനു തടയിടുമെന്നും മറ്റുമുള്ള ആശങ്കയും ഭയവും വിശ്വാസികൾക്കിടയിലുമുണ്ടായി. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഓരോ നീക്കങ്ങളെയും സംശയത്തോടെയാണ് ഇക്കൂട്ടർ വീക്ഷിച്ചിരുന്നത്.
കാർഷിക നിയമവും വിദ്യാഭ്യാസ നിയമവും
ഇടതുപക്ഷം വിപ്ലവകരമെന്നും മറുപക്ഷം അപകടകരമെന്നും വിശേഷിപ്പിച്ച രണ്ടു നിയമനിർമാണങ്ങൾ ഇഎംഎസ് സർക്കാരിന്റെ കാലത്തുണ്ടായി. കൃഷിഭൂമിയിൽ കർഷകർക്ക് അവകാശം നൽകുന്ന കാർഷിക ബന്ധ നിയമവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രണത്തിലാക്കുന്ന വിദ്യാഭ്യാസ നിയമവുമായിരുന്നു അത്. കാലാവധി പൂർത്തിയാക്കാതെ സർക്കാർ പുറത്താകുന്നതിലേക്കു നയിച്ചതും ഈ രണ്ടു നിയമങ്ങൾ തന്നെയായിരുന്നു.സർക്കാർ അധികാരത്തിലേറി ഒരാഴ്ച തികയുന്നതിനു മുന്പായി ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ് പുറപ്പെടുവിച്ചു.
സമഗ്രമായ കാർഷിക ബന്ധ നിയമം കൊണ്ടുവരുന്നതു വരെ കൃഷിഭൂമിയിൽ സ്ഥിരാവകാശമില്ലാത്ത കർഷകർക്കു സംരക്ഷണം നൽകുന്നതിനു വേണ്ടിയായിരുന്നു ഈ ഓർഡിനൻസ് കൊണ്ടുവന്നത്. വൈകാതെ കാർഷിക ബന്ധ നിയമം കൊണ്ടുവരുമെന്നു റവന്യുമന്ത്രി ആയിരുന്ന കെ.ആർ. ഗൗരിയമ്മ പ്രഖ്യാപിക്കുകയും ചെയ്തു.
1957 ഡിസംബർ 21നു കെ.ആർ. ഗൗരിയമ്മ നിയമസഭയിൽ കാർഷിക ബന്ധ ബിൽ അവതരിപ്പിച്ചു. വൻകിട ഭൂവുടമകൾ ഉൾപ്പെടെ ബില്ലിനോട് എതിർപ്പ് അറിയിച്ചു. കുട്ടനാട്ടിലെയും മറ്റും ചില ഭൂവുടമകൾ കൃഷിഭൂമി തരിശിടുമെന്നു ഭീഷണി മുഴക്കി. മറുവശത്തു കർഷകത്തൊഴിലാളികളും സംഘടിച്ചു. ബില്ലിന് അനുകൂലമായി കർഷക സംഘത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വന്പൻ പ്രകടനം നടന്നു. അവകാശങ്ങൾക്കായി സംഘടിച്ച കർഷകത്തൊഴിലാളികളും ജന്മിമാരുടെ ആളുകളും തമ്മിൽ പല സ്ഥലങ്ങളിലും ഏറ്റുമുട്ടൽ നടന്നു.
“നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ...”എന്നു കർഷകത്തൊഴിലാളികൾ ആവേശത്തോടെ പാടിനടന്നു.
1959ൽ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിച്ചെങ്കിലും തിരിച്ചയച്ചു. പിന്നീട് 1960ൽ ബിൽ പാസാക്കുകയും 1961ൽ അനുമതി ലഭിക്കുകയും ചെയ്തു. കാർഷിക ബന്ധ ബിൽ ഭൂവുടമകളെയും ജന്മിമാരെയും കമ്യൂണിസ്റ്റ് സർക്കാരിനെതിരാക്കി.
സ്വകാര്യ സ്കൂൾ മാനേജർമാരെ നിയന്ത്രിക്കുന്നതിനുള്ള വിദ്യാഭ്യാസ ബിൽ 1957 ജൂലൈ ഏഴിന് അവതരിപ്പിച്ചപ്പോൾതന്നെ വ്യാപകമായ എതിർപ്പ് ഉയർന്നു. സെലക്ട് കമ്മിറ്റിക്ക് അയച്ച ബിൽ സെപ്റ്റംബർ രണ്ടിനു പാസാക്കിയെങ്കിലും രാഷ്ട്രപതി ഇതു സുപ്രീംകോടതിയുടെ പരിശോധനയ്ക്ക് അയച്ചു.
ന്യൂനപക്ഷാവകാശങ്ങൾ കവരുന്ന വ്യവസ്ഥകൾ നീക്കംചെയ്യണമെന്ന സുപ്രീകോടതിയുടെ ഉപദേശം സഹിതം രാഷ്ട്രപതി മടക്കി അയച്ച ബില്ലിൽ ഭേദഗതികൾ വരുത്തി 1959 ഡിസംബറിൽ പാസാക്കി.ജനുവരിയിൽ ബില്ലിന് അംഗീകാരം ലഭിക്കുകയും ചെയ്തു.
ഒരണ സമരം
കുട്ടനാട്ടിലെ ബോട്ട് സർവീസുകളിലെ നിരക്കുകൾ ഉയർത്തിയതിനെതിരേ കെഎസ്യുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം വന്പൻ വിദ്യാർഥി പ്രക്ഷോഭമായി മാറി.
1958 ജൂലൈ 14ന് ആരംഭിച്ച സമരം ഓഗസ്റ്റ് മൂന്നിനാണ് അവസാനിച്ചത്. സമരത്തിനിടയിൽ വിദ്യാർഥികൾക്കു നേരേ നിരവധി തവണ ഭീകരമായ ലാത്തിച്ചാർജ് നടന്നു. ഈ സമരത്തിൽനിന്നു ജ്വലിച്ചുയർന്നുവന്ന വിദ്യാർഥി നേതാവായ എം.കെ. രവീന്ദ്രൻ എന്ന പത്തൊന്പതുകാരനാണ് പിന്നീട് കേരള രാഷ്ട്രീയത്തിലെ വൻമരമായി മാറിയ വയലാർ രവി.
ആന്ധ്ര അരി കുംഭകോണം
ഇതിനിടെ ഒരു അഴിമതി ആരോപണവും സർക്കാരിനെതിരേ ഉയർന്നു. അരി ക്ഷാമം രൂക്ഷമായപ്പോൾ ആന്ധ്രയിൽനിന്ന് 5,000 ടണ് അരി ഇറക്കുമതി ചെയ്തു. ഈ ഇടപാടിൽ അഴിമതിയുണ്ടെന്ന് കോണ്ഗ്രസ് അംഗം ടി.ഒ. ബാവ ആരോപിച്ചു. ജസ്റ്റീസ് പി.ടി. രാമൻ നായരെ ജുഡീഷൽ കമ്മീഷനായി നിയമിച്ച് അന്വേഷണം നടത്തി.
സർക്കാരിന് ഒന്നര ലക്ഷം രൂപ നഷ്ടമുണ്ടായി എന്നു മാത്രമായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. ഭക്ഷ്യമന്ത്രി ആയിരുന്ന കെ.എസ്. ജോർജിനെതിരേ ആയിരുന്നു ആരോപണം. ഐക്യ കേരളത്തിലെ ആദ്യത്തെ അഴിമതി ആരോപണം എന്ന നിലയിൽ ആന്ധ്ര അരി കുംഭകോണം കേരള രാഷ്ട്രീയത്തിൽ ഇന്നും ഇടയ്ക്കിടെ ചർച്ച ചെയ്യപ്പെടുന്നു.
(തുടരും)